Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.ഐവാന്‍സ്­: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹി­തന്‍ (ജോസഫ് പടന്ന­മാക്കല്‍)

Picture

 ഫാദര്‍ ജോസഫ് ഐവാന്‍സ്­ ഓ.സി.ഡി, 9­- 18- ­2016­ല്‍ ഇന്ത്യാനയിലുള്ള ആല്‍ബെര്‍റ്റിന്‍ ഭവനത്തില്‍വെച്ച് മരണമടഞ്ഞ വാര്‍ത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാര്‍ദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തില്‍ക്കൂടിയാണ് തുടക്കമിട്ടത്. 1961­ല്‍ കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രീ യൂണിവേഴ്‌­സിറ്റി ക്ലാസ്സില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന് പ്രസിദ്ധരായ സുകുമാര്‍ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരന്‍, ജോസഫ് പുലിക്കുന്നേല്‍, പ്രൊഫ. ഷെപ്പേര്‍ഡ് എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു. കരിപ്പാപ്പറമ്പില്‍ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിന്‍സിപ്പാളായി ചുമതലകള്‍ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചന്‍ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയില്‍ എന്റെ പഠനം തുടങ്ങാന്‍ കാരണമായതും അന്ന് പ്രിന്‍സിപ്പളായിരുന്ന തിയോഡോഷ്യസച്ചന്‍ തന്നെയായിരുന്നു.


ഫാദര്‍ ജോസഫ് ഐവാന്‍സ്­, മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തില്‍ നാലാമനായി വളര്‍ന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കര്‍മ്മലീത്താ പുരോഹിതനാകാന്‍ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളില്‍ വ്യാപൃതനായി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബി.എ, യും എം.എ, യും ബിരുദങ്ങള്‍ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജില്‍ ലെക്ചറര്‍ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിന്‍സിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകള്‍ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂര്‍ത്തിയാക്കാനും സാധിച്ചു. കോളേജില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും എഡിറ്റര്‍ കൂടിയായിരുന്നു.


ജോലിയില്‍നിന്നും വിരമിച്ചശേഷം അദ്ദേഹം 1976­ല്‍ അമേരിക്കയില്‍ വരുകയും ഇന്ത്യാനയില്‍ ബിഷപ്പ് നോള്‍ തീയോളജി കോളേജില്‍ അഞ്ചു വര്‍ഷം പ്രൊഫസറായി ചുമതലകള്‍ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയില്‍ വിവിധ പള്ളികളില്‍ പാസ്റ്ററും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയില്‍ സാമൂഹിക സേവനങ്ങളിലും ഏര്‍പ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആല്‍ബെര്‍റ്റിന്‍ (അഹയലൃശേില ടശേെലൃ െശി ഒമാാീിറ)കന്യാസ്ത്രീകളുടെ സംരക്ഷണയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുര്‍ബാന ചൊല്ലിയും കുമ്പസാരങ്ങള്‍ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയില്‍ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതന്‍ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.


അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേര്‍പാട് അത്യന്തം വേദനാ ജനകമായിരുന്നു. ആ ദുഃഖ വാര്‍ത്ത അറിഞ്ഞതുമുതല്‍ ഞാനെന്റെ പൂര്‍വ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വര്‍ത്തമാനം പറയുന്ന ഐവാന്‍സച്ചനെ ഒരിക്കല്‍ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങള്‍ തൊടുത്തുവിട്ടാല്‍ നാട്ടിലെ കൊച്ചുഗ്രാമം മുതല്‍ അന്തമില്ലാത്ത മഹാസമുദ്രങ്ങള്‍ക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകള്‍വരെയും വിഞ്ജാനകോശങ്ങള്‍ നിരത്തി വെക്കുമായിരുന്നു. അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങള്‍, മതതത്ത്വ സംഹിതകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഐവാന്‍സച്ചന്‍ പറയുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.


ഞാന്‍ പ്രീയൂണിവേഴ്‌­സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോണ്‍ ഡീറ്റൈല്‍ഡ് പുസ്തകമായ 'റ്റേല്‍ ഓഫ് ബൗണ്ടി' (ഠമഹല ീള ആീൗി്യേ) യെന്ന ക്ലാസ്സിക്കല്‍ ചരിത്ര നോവല്‍ പഠിപ്പിച്ചിരുന്നത് ഐവാന്‍സച്ചനായിരുന്നു. അദ്ദേഹത്തിന്‍റെ സ്പീഡിലുള്ള വായനയും വര്‍ത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയിടയില്‍ അറിയപ്പെട്ടിരുന്നത്. കോളേജില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മില്‍ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഐവാന്‍സച്ചന്‍ അവരില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികള്‍ സംസാരിക്കാന്‍ ചുറ്റും കൂടും. പൊതുവഴികളില്‍ക്കൂടി പതിയെ നടക്കാന്‍ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാല്‍ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിര്‍ത്തി വര്‍ത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവില്‍ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികള്‍ക്കും അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീര്‍ഘമായ ജീവിതത്തില്‍ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാന്‍സച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമര്‍പ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകള്‍ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാര്‍ദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.


എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തില്‍ എനിക്കന്നു മനസിലായ വിഷയം അച്ചന്‍ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രില്‍ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തില്‍ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിന്‍ഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാന്‍ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂര്‍ണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളില്‍ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയില്‍ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റന്‍ ഫ്‌ലെക്­ച്ചര്‍ ക്രിസ്ത്യന്‍ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പല്‍ യാത്ര പൂര്‍ത്തിയാക്കിയിരുന്നു. ടാഹിട്ടിയില്‍ അഞ്ചുമാസം താമസിച്ച നാളുകളില്‍ അവിടെയുള്ള പോളിനേഷ്യന്‍ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവര്‍ ലൈംഗിക ബന്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു. നാവികരുടെയിടയില്‍ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാല്‍ അവരെ വിസ്തരിക്കുമെന്ന ഭയത്താല്‍ ക്രിസ്ത്യനും പാര്‍ട്ടിയും ആ ദ്വീപില്‍ ഒളിച്ചു താമസിച്ചു. 1790­ല്‍ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരില്‍ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയില്‍ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താന്‍ സാധിച്ചില്ല. ലഹളക്കാരില്‍ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാര്‍ട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന 'ജോണ്‍ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളില്‍പ്പെട്ടവര്‍ ഇന്നും ആ ദ്വീപില്‍ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്­ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാര്‍ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.


അക്കാലത്ത് ഹൈസ്­കൂള്‍ പതിനൊന്നു വര്‍ഷവും പ്രീയൂണിവേഴ്‌­സിറ്റി ഒരു വര്‍ഷവുമായ സ്­കൂള്‍­കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്. . ശാസ്ത്ര വിഷയങ്ങള്‍ ഹൈസ്­കൂളില്‍ മലയാളത്തില്‍ പഠിച്ചതുകൊണ്ടു അദ്ധ്യാപകര്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയന്‍സ് മുഴുവന്‍ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സര്‍ക്കാര്‍ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌­സിറ്റിയെന്നു വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓര്‍ക്കുന്നു. കാരണം കൃഷ്ണന്‍ കുട്ടി പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാര്‍ത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ കോളേജ് അന്ന് ഡീറ്റന്‍ഷനും നല്‍കുമായിരുന്നു. ക്ലാസ്സില്‍ കയറാതെ ഹാജര്‍ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാര്‍ക്കുകള്‍ കുറവായതിനാലും എന്നെയും അക്കൊല്ലം പബ്ലിക്ക് പരീക്ഷക്കിരുത്താന്‍ കോളേജനുവദിച്ചില്ല. നിരാശനായ ഞാന്‍ അക്കാലങ്ങളില്‍ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കല്‍ എന്റെ ഹോസ്റ്റല്‍ പരിസരത്തുള്ള കോളേജ് ക്യാമ്പസില്‍വെച്ച് ഐവാന്‍സച്ചനെ കണ്ടുമുട്ടിയതും ഓര്‍ക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓര്‍ക്കുന്നു. 'എന്റെ പഠനത്തിലുള്ള ബലഹീനതകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ പ്രയാസമുള്ള സയന്‍സ് വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കി ഡീറ്റെന്‍ഷന്‍ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചന്‍ പറഞ്ഞതോര്‍ക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകള്‍ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങള്‍ പിന്നീടുള്ള എന്റെ പഠന ജീവിതത്തില്‍ കൂടുതല്‍ ആത്മധൈര്യം നല്കുകയും ചെയ്തു.


വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂര്‍ത്തിയാക്കി ഞാന്‍ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാന്‍ പ്രയാസമായതുകൊണ്ട് വീട്ടില്‍നിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയല്‍ക്കാരും ചോദിക്കുമായിരുന്നു. ചിലര്‍ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാന്‍സച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓര്‍ക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയില്‍ ഒരു വര്‍ഷംകൂടി പ്രീ യൂണിവേഴ്‌സിറ്റി ആവര്‍ത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികള്‍ ഉയര്‍ന്ന ക്‌ളാസുകളില്‍ പഠിക്കുമ്പോള്‍ വീണ്ടും തോറ്റവനായി അവിടെ പഠിക്കാന്‍ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജില്‍ ചേര്‍ന്ന് ഞാന്‍ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കായി െ്രെപവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജില്‍ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജില്‍ കോളേജദ്ധ്യാപകര്‍ക്കായുള്ള ഒരു കോഴ്‌സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇന്‍സ്‌റിറ്റിയൂട് ഓഫ് ഇംഗ്ലീഷ്' സ്­കൂളില്‍ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സുപ്രഭാതത്തില്‍ ലോഡ്ജിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഐവാന്‍സച്ചന്‍ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ബി.ഏ. ഹോണേഴ്‌­സ് ഡിഗ്രിയുള്ളവര്‍ കേരളാ യൂണിയവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ പ്രൊഫസറായി പ്രൊമോഷന്‍ വേണമെങ്കില്‍ ഈ ഡിപ്ലോമയും പൂര്‍ത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌­സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയില്‍ എഡിറ്റോറിയല്‍ ജോലിയും ചെയ്തുകൊണ്ട് ഐവാന്‍സച്ചന്‍ ദീപികയുടെ കെട്ടിടത്തില്‍ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളില്‍ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസില്‍ സന്ദര്‍ശിക്കുകയും ചിലപ്പോള്‍ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാന്‍ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിന്‍റെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവര്‍ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാന്‍സച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവര്‍ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഏറ്റവും സമര്‍ഥനായ വിദ്യാര്‍ത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസര്‍മാരെക്കാള്‍ അദ്ദേഹത്തിന് അറിവുണ്ടെന്നും അവര്‍ പറയുമായിരുന്നു.


കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍, എല്‍ത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജില്‍ കൊമേഴ്‌­സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാന്‍സച്ചന്‍ ദേവഗിരി കോളേജിലെ പ്രിന്‍സിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥന്‍ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോള്‍ ഞാന്‍ അഭിമാനിയായിരുന്നു. ഒരിക്കല്‍ എന്റെ അന്നത്തെ ബോസായിരുന്ന ഫാദര്‍ റൂപ്പര്‍ട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാന്‍സച്ചന്‍ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വര്‍ഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചന്‍ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓര്‍ത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വര്‍ത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോര്‍ക്കുന്നു. ദേവഗിരിയിലേക്ക് വരുവാന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ക്ഷണം ഫലവത്താക്കാന്‍ എനിയ്‌ക്കൊരിക്കലും സാധിച്ചില്ല.


ഞാന്‍ വിവാഹിതനായ ശേഷം ഭാര്യാവീട്ടില്‍ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സല്‍ക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിന്‍റെ അപ്പനും അമ്മയുമെല്ലാം ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടില്‍ പോയപ്പോള്‍ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക് ഐവാന്‍സച്ചന്റെ പുത്തന്‍ കുര്‍ബാനയുടെ ഒരു പടം ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാന്‍സച്ചന്റെ അമ്മവീട്ടില്‍ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.


1976ല്‍ നാട്ടില്‍നിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയര്‍ പോര്‍ട്ടില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദര്‍ റൂപ്പര്‍ട്ടിനെയും ഫാദര്‍ ഐവാന്‍സിനെയും തേവര പ്രിന്‍സിപ്പാളായിരുന്ന ഫാദര്‍ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയതില്‍ ഐവാന്‍സച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തില്‍നിന്നാണ് ഞാന്‍ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോള്‍ ഒരു കുടുംബ ബന്ധവും അന്നുമുതല്‍ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. അദ്ദേഹമൊത്തു ന്യുയോര്‍ക്കിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഓര്‍ക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളില്‍ അദ്ദേഹത്തോടൊപ്പം പോയി.


ന്യൂയോര്‍ക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലില്‍ ഒരു പള്ളിയില്‍ അന്നു പാസ്റ്ററായിരുന്ന ഫാദര്‍ വെമ്പാല നല്‍കിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാന്‍സച്ചന്‍ സ്വന്തമാക്കിയിരുന്നു. അച്ചന് െ്രെഡവിങ്ങ് ലൈസന്‍സോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വര്‍ഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയില്‍ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയില്‍ െ്രെഡവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയില്‍ പുതിയ െ്രെഡവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറില്‍ യാത്രയാകാനും മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും കടലിനുമിടയിലായ ഞാന്‍ ഒടുവില്‍ കാര്‍ ഷിക്കാഗോയിലേയ്ക്ക് െ്രെഡവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചന്‍ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു. അച്ചനും ഞാനുമൊത്തുള്ള നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വര്‍ത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോര്‍ക്കിലെ 'ബിഗ് ആപ്പിള്‍' മുതല്‍ ഓരോ സ്‌റേറ്റിന്റെയും ചരിത്രങ്ങള്‍ പോകുന്ന വഴി അച്ചന്‍ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനര്‍നിര്‍മ്മിച്ച കഥയൊക്കെ അന്ന് ആദ്യം കേള്‍ക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാദര്‍ വിക്ടര്‍ എന്റെപേര്ക്ക് പ്ലെയിന്‍ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.


ആ യാത്രയ്ക്ക് ശേഷം അച്ചന്‍ വര്‍ഷത്തില്‍ ഒന്നും രണ്ടു തവണകള്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങള്‍ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കന്‍ ജീവിതകാലം മുഴുവന്‍ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവന്‍ െ്രെഡവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിന്‍റെ വിനോദമായിരുന്നു. ഞാനും ഗേരിയില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ സല്‍ക്കാരങ്ങളിലും പങ്കു ചേര്‍ന്നിട്ടുണ്ട്.


ഐവാന്‍സച്ചനെ സ്‌നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളില്‍ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളില്‍ മണിനാദം മുഴങ്ങുമ്പോള്‍ താന്‍ അര്‍പ്പിച്ചിരുന്ന ദിവ്യബലിയില്‍ സ്‌നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകര്‍ക്ക് മാര്‍ഗ്ഗദീപമായിരുന്ന ഈ പുരോഹിതന്‍ ഒരു കൈത്തിരിപോലെ എന്നുമവര്‍ക്കായി പ്രകാശിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിയ്ക്കും അവരുടെ ജീവിതത്തില്‍ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ ആ തത്വം ഐവാന്‍സച്ചനില്‍ ഞാന്‍ കാണുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകള്‍ പറയാന്‍ കാണും. സ്വന്തം ശിക്ഷ്യഗണങ്ങള്‍ ഒരു അദ്ധ്യാപകനെ സ്‌നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതില്‍കൂടുതല്‍ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തില്‍ ഐവാന്‍സച്ചന്‍ ഭാഗ്യവാനാണ്. സ്‌നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാന്‍ സാധിക്കുള്ളൂ. പറയാന്‍ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.


കഠോപനിഷത്­ മൂന്നാം വല്ലിയില്‍ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാന്‍ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്­കൃഷ്­ട മാതൃക പ്രദാനം ചെയ്യുന്ന ഗുരുക്കന്മാരെ പ്രാപിച്ച്­ അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വില്‍പ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഐവാന്‍സച്ചന്‍ ഉപനിഷത്തില്‍ സംസ്കൃത ശ്ലോകങ്ങളില്‍ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code