പ്രിന്‍സ് എഡ്വേഡ് അയലന്‍ഡില്‍ നിന്നും നോവാസ്‌ക്യോഷയിലേക്കുള്ള യാത്ര ഫെറി വഴിആയിരുന്നു. ഒന്നര മണിക്കൂര്‍ യാത്രചെയ്‌ത് കാരിബോ തുറമുഖത്തെത്തി. അവിടെനിന്ന് ഹാലിഫാക്‌സ് തുറമുഖപട്ടണത്തിലേക്ക് നീണ്ട കാര്‍യാത്ര. കൃുബക്ക് പ്രവിശ്യ കഴിഞ്ഞാല്‍ അറ്റ്‌ലാന്‍ഡിക്ക് കടലില്‍ മുറിഞ്ഞു കിടക്കുന്ന ഭൂഭാഗങ്ങളാണ്, ന്യൂ ബ്രൗുണ്‍സ്‌വിക്കും നോവാസ്‌കോഷ്യയും. നടുവില്‍ അവ ഇടുങ്ങിയ ഭൂവിഭാഗങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവയ്‌ക്കു മുകളില്‍ സമുദ്രത്തില്‍ ഒഴുകിനില്‍ക്കുന്ന ഒരു രത്‌നകിരീടം കണക്കെ പ്രിന്‍സ് എഡ്വേഡ് അയലന്‍റ്. ഹാലിഫാക്‌സിലേക്കുള്ള യാത്ര വനമദ്ധ്യങ്ങളിലൂടെ തുടര്‍ന്നു. ഇടക്കിടെ ബോര്‍ഡുകള്‍, `സൂക്ഷിക്കുക, വന്യമൃഗങ്ങളെ' റെയിന്‍ഡിയര്‍ (മൂസ്സ്) എന്നവലിയ മാന്‍,വൃക്ഷശിഖരങ്ങള്‍ പേലെ വലിയകൊമ്പുള്ളവ. ഒരുപോത്തിന്‍െറ അത്രവലിപ്പമുള്ളവ. കൂടാതെ കലമാനുകള്‍ ,പേടമാനുകള്‍. മിക്കപ്പോഴും, രാത്രികാലങ്ങളിലാണവ റോഡ്‌കുറകെ കടന്ന് അടുത്ത വനങ്ങളിലേക്കു സഞ്ചരിക്കുക.
വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ അതീവ തല്‌പരരാണ് കാനഡാക്കാര്‍. `കനേഡിയന്‍ ഗൂസുകള്‍', കാനഡയുടെ ദേശീയപക്ഷിയും, `ബീവര്‍' എന്ന ശുദ്ധജല വന്യജീവി കാനഡയുടെദേശീയ മൃഗവും ആയികണക്കാക്കപ്പെടുന്നു. കനേഡിയന്‍ ഗൂസുകള്‍ മഞ്ഞുകാല ദേശാടനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവയുടെ കലമ്പിച്ച ശബ്‌ദം കനേഡിയന്‍ നിരത്തുകളിലും,ചന്തകളിലും ,തടാകതീരങ്ങളിലും, നദിക്കരകളിലുമൊക്ക കേള്‍ക്കാം. ആകാശത്തില്‍ഒരേ വരിയില്‍ ഒരേദിശയിലവ പറന്നെത്തുകയായി. അവ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി കൊടുക്കണമെന്നാണ് ഗവണ്‍മെന്റ് വ്യവസ്ഥ. അതുപോലെ കാട്ടു തറാവുകളും ,മാനും, കരടിയുമൊക്കെ. ഒരു അണ്ണാറക്കണ്ണനുപോലും അങ്ങനെ തന്നെ വ്യവസ്ഥ. അതുപോലെ കാനഡയുടെ പരിസ്‌തിയും മെച്ചപ്പെട്ടതുതന്നെ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ശുദ്ധജല തടാകങ്ങളിവിടെയാണ്, സ്‌പ്‌ടികപാളികള്‍ പോലെ, അല്ലെങ്കില്‍ കണ്ണീര്‍തുള്ളിപോലെ ഇന്നും അവ മാലിന്യസ്‌പര്‍ശമില്ലാതെ കിടക്കുന്നു.
കുറേ യാത്രക്കുശേഷം ഹാലിഫാക്‌സ് തുറമുഖപട്ടണത്തിലെത്തി. കിഴക്ക് അറ്റ്‌ലാന്‍ഡിക് കടലിലേക്ക് മുഖംനോക്കുന്ന ഹാലിഫാക്‌സ് പട്ടണം പതിനേഴും, പതിനെട്ടും നൂറ്റാണ്ടുകളിലെ ഫ്രഞ്ച്/ ഇംഗ്ലീഷ് പോരാട്ടങ്ങളുടെ കുരുക്ഷേത്രമായിരുന്നു. പെട്ടന്ന് ഓര്‍മ്മയിലെത്തിയത് `ടൈറ്റാനിക്ക്' കപ്പല്‍ദുരന്തമാണ്. മുന്നൂറ്റിയെഴുപതു മൈലകലെ ന്യൂഫൗണ്ട്‌ലാന്‍ഡിനഭിമുഖമായി ആഴക്കടലില്‍ പൊലിഞ്ഞ കൂറ്റന്‍ ഉരുക്കുകപ്പല്‍. അവിശ്വസനീയമായിരുന്നു ആ വാര്‍ത്ത. 1912ല്‍ ആണതുസംഭവിച്ചത്. ബ്രിട്ടീഷ് തീരത്തുനിന്നും അനേകായിരം കുടിയേറ്റക്കാരുമായി നൃൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. അനേകായിരങ്ങള്‍ അറ്റ്‌ലാന്‍റിക്കിലെ ഐസ് ജലത്തില്‍ മുങ്ങിമരിച്ചു. അമിതമായ ആത്‌മവിശ്വാസവും, കരുതല്‍ കുറവുമായിരുന്നു ആ അത്യാഹിതത്തിനു പിന്നില്‍. ധനികരായ പ്രഭുക്കള്‍ക്ക് ആവശ്യത്തിലധികം സുഖസൗകര്യങ്ങള്‍ ഒരുക്കിതുകൊണ്ട് പേരിനുമാത്രമേ ചെറിയ രക്ഷാനൗകകള്‍ കരുതിയിരുന്നുള്ളൂ.
ഹാലിഫാക്‌സ് സീപോര്‍ട്ട് ഫാഴേ്‌സ് മാര്‍ക്കറ്റില്‍ പലതരം ഉത്‌പ്പന്നങ്ങള്‍ കണ്ടു. നാനാതരം കച്ചവടക്കാര്‍,സ്വദേശിയരും, വിദേശിയരുമായ ഉപഭോക്‌താക്കള്‍. പച്ചക്കറികള്‍, പഴവര്‍ങ്ങള്‍ തുടങ്ങി ഒട്ടേറെ നിത്യോപയോഗസാമഗ്രികള്‍ വരെ. വിവിധതരം ഭോജനശാലകള്‍,അവരുടെ ഉത്‌പ്പന്നങ്ങളെപ്പറ്റി വാചാലരാകുന്നവര്‍.
`ഹിപ്പോപൊട്ടമസ്' എന്ന അപരനാമമുള്ള ഒരു ബസ് യാത്രക്ക് ഞങ്ങള്‍ തുടക്കമിട്ടു. ഞങ്ങള്‍ അഞ്ചുപേര്‍, ഞങ്ങളെകൂടാതെ അവിടെ ജോലിഅന്വഷിച്ചെത്തിയ എന്‍െറ ഭാര്യയുടെ നീസ് ആല്‍വര്‍ട്ടീന എന്ന ടീന, ഞങ്ങളോടൊപ്പം കൂടി. ടീന ഹാലിഫാക്‌സില്‍ നേഴ്‌സായി ജോലിചെയ്യുന്നു. സുന്ദരിയായ അവിവാഹിതയാണ്. കരയിലും, കടലിലും ഓടുന്ന ടൂറിസ്‌റ്റ് ബസ്. താഴെ കപ്പലിന്‍െറ ആകൃതി, മുകളില്‍ബ്വിന്‍െറ ചട്ടക്കൂട്ടുകള്‍. യുദ്ധകാലത്താണ് ഇത്തരം ബസുകള്‍ പ്രാബല്യത്തില്‍ എത്തിയെന്നാണ് കേള്‍വി, ശത്രുക്കളുടെ വരവിനെ പ്രതിരോധിക്കന്‍. പില്‍ക്കാലത്ത് അവ ടൂറിസ്‌റ്റുകള്‍ക്കായി തുറന്നിട്ടു.
കരയിലെകാഴ്‌കളില്‍ മുഖ്യം പഴയ കുടിറ്റേക്കാരുടെ വാസഗ്രഹങ്ങള്‍, അവരുടെ കുതിരവണ്ടികള്‍ക്കുള്ള ഇഷ്‌ടികപാകിയ ഇടുങ്ങിയനിരത്തുകള്‍. അതുകഴിഞ്ഞ് പ്രത്യേകമൊരുക്കിയ പാതയിയിലൂടെ ഓളങ്ങളെ മുറിച്ച് ഒരു ഹിപ്പൊട്ടാമസ് മുങ്ങി ഉയരും പോലെഉള്‍ടലിലേക്ക് ഊര്‍ന്നിറങ്ങി ഒഴുക്കുകള്‍ക്കു മുകളിലൂടെ വട്ടംചുറ്റുന്നു. ഉള്‍ക്കടലിന്‍െറ പല ദിശകളില്‍നിന്നും ഉയരുന്ന ഒഴുക്കുകള്‍ സന്ധിക്കുകയും, ഇഴപിരിയുകും ചെയ്യുമ്പോള്‍ പി.ഭാസ്‌ക്കരന്‍മാഷിന്‍െറ ഗാനമാണ് ഓര്‍മ്മയിലെത്തുക.
കരയുന്നോപുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവളകള്‍ കിലുക്കി.......
ഇരുകരകളിലും കുടിയേറ്റക്കാരുടെ ഇടിഞ്ഞുപൊളിഞ്ഞ അപ്പാര്‍ട്ടുമന്‍റുകള്‍, കുടിയേറ്റ സ്‌മാരകങ്ങള്‍പോലെ സൂക്ഷിച്ചിരിക്കുന്നു.അവയില്‍ സൂര്യനാളങ്ങള്‍ തട്ടി ഉണരുന്ന ഓളങ്ങള്‍ അഞ്‌ജാതനായ ഒരുചിത്രകാരന്‍െറ കരങ്ങളാല്‍ കോറിയിടുന്ന ചിത്രങ്ങള്‍പോല തെളിഞ്ഞുമായുന്ന കാഴ്‌ച ചേതോഹരം തന്നെ.
ഒടുവില്‍ കണ്ടത്, `പെഗീസ്‌കോവ്'1868ല്‍ കുടിയേറ്റ കാലത്ത് പാറമേല്‍ പണിതുയര്‍ത്തിയ ദീപഗോപുരമാണ്. ഹാലിഫാക്‌സലെ സെന്റ്‌മാര്‍ഗ്രറ്റ് ഉള്‍ക്കടലില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ധ്യാനിക്കുന്ന കൂറ്റന്‍ വിളക്കുമരം. നിരവധി കപ്പലകളുടെ വഴികാട്ടിയും, ശത്രുസേനയുടെ പീഢനങ്ങളള്‍ ഏറ്റുവാങ്ങിയ പ്രകാശഗോപുരം. ഹിമവാനില്‍ ഒറ്റകാലില്‍ തപസ്സു നിന്ന ജാനുമുനിയേയാണ ്‌ഒര്‍മ്മവന്നത്. ആകാശഗംഗയെ ഭൂമിയിലേക്കൊഴുക്കിയ ഭഗീരഥ മഹാരാജാവിന്‍െറ `ഭഗീരഥപ്രയത്‌നത്തെ വെല്ലുവിളിച്ച മഹാമുനി, പരമശിവന്‍െറ തിരുമുടിക്കെട്ടില്‍ നിന്നുകുതിച്ചുചാടിയ ഗംഗയെ വാരി ചെവിയിലടച്ച മട്ടില്‍ നൂറ്റാണ്ടുകളായി അറ്റ്‌ലാന്‍ഡിക്കിലെ ശക്‌തമായ കൊടുംങ്കാറ്റില്‍ കൂസാതെയുള്ള നില്‍പ്പ്, ഒരു കാലചക്രത്തിന്‍െറ ചരിത്രസ്‌മാരകമായി നമ്മുക്കു മുമ്പില്‍ അടിപതാറാതെ നില്‍ക്കുന്നു. ആ കാഴ്‌ചകണ്ട് പൊട്ടിച്ചിരിച്ച് ചുറ്റിലുമുള്ള കൂറ്റന്‍ കരിങ്കല്‍ പാറകളിലുടഞ്ഞ് ജീവാഹൂതിചെയ്യുന്ന കുഞ്ഞലകള്‍ ഉന്മാദത്തിന്‍െറ മരണത്തിലേക്കുള്ള കാല്‍വെപ്പുപോലെ ഹൃദയസപര്‍ശ്‌കമാകാം. അതിനടുത്ത് തകര്‍ന്ന സ്വിസ് എയര്‍ ഫ്‌ളൈറ്റ് നൂറ്റിപതിനൊന്നിന്‍െറ ഓര്‍മ്മകുറിപ്പ് പതിച്ച വിരണങ്ങള്‍ ഉള്‍ക്കടല്‍തീരത്തേക്ക് നമ്മെ നയിക്കുന്നു. അവിടെതിരമാലകളുടെ തിരയിളക്കം ഒരു ട്രാജഡിയുടെ ശോകഗാനം പോലെ കടല്‍ക്കാറ്റില്‍ നാം കേള്‍ക്കുകയല്ലേ എന്നുതോന്നാം..
ഒന്നാം ഭാഗം വായിക്കുക
രണ്ടാം ഭാഗം വായിക്കുക
മൂന്നാം ഭാഗം വായിക്കുക
Comments