പാരിസ്: ഫ്രാന്‍സില്‍ താമസിക്കുന്ന ജനങ്ങളെ സമ്പൂര്‍ണമായി നിരീക്ഷണ വലയത്തിലാക്കാന്‍ അനുവദിക്കുന്ന നിയമത്തിന് ഫ്രഞ്ച് ഭരണഘടനാ കൗണ്‍സില്‍ അനുമതി നല്കി. പൗരസ്വാതന്ത്ര്യത്തെ തുരങ്കം വെക്കുന്നതെന്ന് യു.എന്നും, മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തിയ നിയമമാണ് കാര്യമായ തിരുത്തുകള്‍ വരുത്താതെ ഫ്രാന്‍സ് നടപ്പാക്കുന്നത്. തീവ്രവാദ സംശയമുള്ള ആരുടെയും ടെലിഫോണ്‍, ഡിജിറ്റല്‍ ആശയ വിനിമയങ്ങള്‍ എന്നിവ നിരീക്ഷണ പരിധിയില്‍ വരുത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ഠകാടതി ജഡ്ജിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വ്യക്തികളുടെ സ്വകാര്യ വസതികളില്‍ രഹസ്യ കാമറകളും മറ്റ് റെക്കോഡിങ് ഉപകരണങ്ങളും വെക്കല്‍, കമ്പ്യൂട്ടര്‍ ഉപയോഗം രേഖപ്പെടുത്തുന്ന സംവിധാനം ഘടിപ്പിക്കല്‍ തുടങ്ങിയ ഭീകര നിയമങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഓണ്‍ലൈന്‍ ഉപയോഗത്തിനിടെ സംശയാസ്പദമായത് കണ്ടത്തെിയാല്‍ അറിയിക്കുന്ന, ബ്ളാക് ബോക്സുകള്‍ എന്ന പേരില്‍ എളുപ്പത്തില്‍ കുരുക്കഴിക്കാനാവാത്ത സങ്കീര്‍ണ രീതികള്‍ ഉപയോഗിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്റര്‍നെറ്റ്, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം കൊടുത്തു. ഒരു മാസത്തേക്ക് ഇവയുടെ റെക്കോഡിങ് സൂക്ഷിക്കേണം, ഇന്റര്‍നെറ്റ് വിവരങ്ങള്‍ അഞ്ചു വര്‍ഷത്തേക്കും സൂക്ഷിക്കണം.
ഈ നീരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യത ഒട്ടും ബഹുമാനിക്കുന്നതല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. നിയമം എടുത്തുകളയണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു. നേരത്തെ ഫ്രഞ്ച് പാര്‍ലമെന്റ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനാ പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യത കണക്കിലെടുത്ത് ഇത് ഉന്നതാധികാര സമിതിക്ക് വിട്ടിരുന്നു. ഈ നിയമം പൗരാവകാശങ്ങളെ ലംഘിക്കുന്നതല്ലെന്ന് ഉറപ്പുവരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി നിര്‍ദേശം നല്കി.
ഈ വര്ഷാം ആദ്യം ഷാര്‍ലി ഹെബ്ദോ വാരികക്കു നേരെ നടന്ന ആക്രമണം മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സ് ഈ കരിനിയമങ്ങള്‍ പ്രഖ്യാപിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്ന, തീവ്രവാദത്തിനെതിരായ സുരക്ഷാ ചട്ടക്കൂടിനാണ് രാജ്യം രൂപം നല്‍കിയതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞു. ഫ്രാന്‍സില്‍ എത്തുന്ന വിദേശികളെയും, ടൂറിസ്റ്റുകളെയും ഇന്റലിജെന്‍സ് നിരീക്ഷിക്കും.
Comments