ന്യൂഡല്‍ഹി: നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2500 കടന്നു. 4700 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇന്നലെ രാവിലെ 11.40നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച ഭൂചലനം ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. അപകടത്തില്‍ പെട്ടവരെ രക്ഷപെടുത്താന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതിഇന്‍റര്‍നെറ്റ് ബന്ധങ്ങളും ഗതാഗതം സംവിധാനങ്ങളും പൂര്‍ണമായും തകര്‍ന്നു. പഴയ പല പട്ടണങ്ങളും നാമാവശേഷമായി. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.
ഇന്ത്യയില്‍ ഉണ്ടായ തുടര്‍ചലനത്തില്‍ രാജസ്ഥാനില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു ഒരു പെണ്‍കുട്ടി മരിച്ചു. ഉച്ചക്ക് 12.40 ഓടെയാണ് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായതിന്‍റെ സമാന ചലനമാണിത്. ചലനം ഒരു മിനിട്ടോളം നീണ്ടു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പുതിയ പ്രഭവ കേന്ദ്രം.അടുത്ത 72 മണിക്കൂറിനുള്ളില്‍ തുടര്‍ ചലങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. 12.15ഓടെയാണ് ഡല്‍ഹിയില്‍ ചലനമുണ്ടായത്. ചലനം അഞ്ചു സെക്കന്‍റ് നീണ്ടു നിന്നു. ഡല്‍ഹിയില്‍ അടുപ്പിച്ച് രണ്ടുതവണ ചലനമുണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. പ്രകമ്പനത്തെ തുര്‍ന്ന് പേടിച്ചരണ്ട് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. അവധി ദിനമായതിനാല്‍ ഓഫീസുകളില്‍ ആളുകള്‍ കുറവായിരുന്നു. ബിഹാറിലും ചലനം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.
Comments