ചെന്നൈ: അഫ്‌ഗാനിസ്ഥാനിലേക്ക് തിരിച്ചുചെന്നാല്‍ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയോടെയാണ് താലിബാന്‍ ഭീകരര്‍ തന്നെ മോചിപ്പിച്ചതെന്നു ഫാ. അലക്‌സിസ് പ്രേംകുമാര്‍ അറിയിച്ചു.
മോചനത്തിന് ആദ്യം നന്ദി പറയുന്നതു ദൈവത്തോടാണ്. രണ്ടാമതു നന്ദി പറയുന്നതു പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരോടും. മോദി വ്യക്‌തിപരമായി മുന്‍കയ്യെടുത്തിരുന്നു.
കൈകാലുകള്‍ ചങ്ങലയും പൂട്ടുമുപയോഗിച്ചു ബന്ധിച്ചാണു ഭീകരര്‍ തടവിലാക്കിയിരുന്നത്. ഇതിനു പുറമെ, കട്ടിലിനോടു ചേര്‍ത്തും ബന്ധിച്ചു. എപ്പോഴും കാവലുണ്ടായിരുന്നു. 12 മണിക്കൂര്‍ കൂടുമ്പോള്‍ മാത്രമാണു മൂത്രമൊഴിക്കാന്‍ അനുവദിച്ചത്. അതുപോലും തീവ്രവാദികളുടെ സാന്നിധ്യത്തില്‍. അതുകൊണ്ടു വെള്ളം കുടിക്കുന്നതു പോലും കുറച്ചിരുന്നു. പക്ഷേ, ഒരിക്കല്‍ പോലും അപായപ്പെടുത്തുമെന്നു ഭീഷണിയുയര്‍ത്തിയിരുന്നില്ല. മോചനത്തിനു വേണ്ടി പണമൊന്നും കൈമാറിയിട്ടില്ലെന്നും ഫാ. അലക്‌സിസ് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തു സജീവമായ ജെസ്യൂട്ട് റഫ്യൂജി സര്‍വീസിന്റെ (ജെആര്‍എസ്) അഫ്‌ഗാനിസ്‌ഥാന്‍ ഡയറക്‌ടറായി 2011 മുതല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ഫാ. അലക്‌സിസിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണു തട്ടിക്കൊണ്ടുപോയത്.
Comments