ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ സെന്റെറില്‍ വെച്ച് നടന്ന വിചാരവേദിയുടെ ഈ മാസത്തെ (ഡിസംബര്‍ 14) സാഹിത്യ സദസ്സില്‍ ഡോ. ഏ. കെ. ബി. പിള്ള മലയാളഭാഷയുടെ വികാസ സാധ്യതകളും സമഗ്രഭാഷാശാസ്‌ത്ര പരിണാമവും എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം ചെയ്‌തു. മന്ത്രിയായി, ജസ്റ്റീസായി, രാഷ്ടീയാന്തരീക്ഷത്തിലും നിയമ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയ വി. ആര്‍. കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍?അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. മലയാള ഭാഷയുടെ തമിഴും സംസ്‌കൃതവുമായുള്ള ബന്ധവും ഭാഷയുടെ ഉല്‌പത്തി ചരിത്രവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഷയുടെ വികാസത്തിന് പ്രചോദനമായതും ഹെര്‍മ്മന്‍ ഗുണ്ഡര്‍ട്ട് ഒരു ഡിക്‌ഷനറി? സമ്മാനിച്ച് ഭാഷക്ക് നേട്ടങ്ങളുണ്ടാക്കിയതും മറ്റുഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങള്‍ ഭാഷയെ പരിപോഷിപ്പിച്ചതും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച ഇംഗ്ലീഷ് മലയാളഭാഷയുടെ വികാസത്തിന് സഹായകമായിട്ടുണ്ടെങ്കിലും, ഇംഗ്ലീഷ് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് മലയാളഭാഷയുടെ വികാസത്തെ ബാധിക്കുന്നതും, സാഹിത്യത്തിലൂടെ ഭാഷ വികാസിച്ചിട്ടുള്ളതും വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ഭാഷാശാസ്‌ത്രത്തെ അടിസ്ഥാനമാക്കി ഡോ. ഏ. കെ. ബി. പിള്ള അവതരിപ്പിച്ച പ്രബന്ധം സമഗ്രമായ ഭാഷാശാസ്‌ത്ര പരിണാമത്തേയും മലയാളഭാഷയുടെ വികാസ സാധ്യതകളേയും കുറിച്ച് അദ്ദേഹത്തിന്റെ
കണ്ടുപിടുത്തങ്ങള്‍ അടങ്ങുന്നതായിരുന്നു. ഭാഷയുടെ വളര്‍ച്ച ഗവേഷണത്തിലുടെയല്ല ഭാഷാശാസ്‌ത്രത്തിലൂടെയാണ് എന്നാണ് ഭാഷാപണ്ഡിതനായ ഡോ. ഏ. ബി. പിള്ള സ്ഥാപിച്ചത്. മുത്തശ്ശിയില്‍ നിന്നും മറ്റും കഥകള്‍ കേട്ടു വളര്‍ന്നു വന്ന തലമുറ പ്രായമാകുമ്പോള്‍ ആ കഥകളേയും കഥാപാത്രങ്ങളേയും പറ്റി ചിന്തിച്ച് ഭാവനയും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം കഥകള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്ത ഈ കാലഘത്തില്‍ ഇല്ലെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു. മാതൃഭാഷ ബുദ്ധിവികാസമുണ്ടാക്കുന്നു എന്ന അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിനെ ഇത് പിന്താങ്ങുന്നു. ഭാഷ ജീവിതത്തിന്റെ നാഡിയാണ്, ഭാഷയിലൂടെയാണ് നാം ബന്ധത്തിലേര്‍പ്പെടുന്നത്, ബന്ധത്തിന്റേയും ഭാഷയുടേയും ഉള്‍ക്കാമ്പ് സ്‌നേഹമാണ്, ഇന്നത്തെ പ്രശ്‌നം കുട്ടികളോട് സംസാരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ സമയം കണ്ടെത്താതാണ് എന്നൊക്കെ അദ്ദേഹം വ്യക്തമാക്കി. ഭാഷയെ പറ്റിയുള്ള തന്റെ കണ്ടുപിടിത്തങ്ങള്‍ ഭാവിതലമുറക്ക് ഉപയോഗപ്രദമകാന്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം ഒരു മനുഷ്യസ്‌നേഹി മാത്രമല്ല?ഭഷാസ്‌നേഹിയും കൂടിയാണെന്ന് തെളിയിക്കുന്നു.
പ്രാചീനകാലത്തെ ഭാഷയുടെ വളര്‍ച്ചയും ഒന്‍പതാം നൂറ്റാണ്ടില്‍ മലയാളഭാഷ സ്വതന്ത്രഭാഷയായി രൂപാന്തരപ്പെട്ടതും രാമചരിതമാനസം, ആട്ടക്കഥകള്‍, കൃഷ്‌ണഗാഥ മുതലായ കൃതികളിലൂടെ വളര്‌ന്നു വന്ന്?മലയാളം താളലയങ്ങളുള്ള ഒരു ഭാഷയായിത്തീര്‍ന്നതും ഡോ. നന്ദകുമാര്‍ ചാണയില്‍ വിവരിച്ചു. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയായിരിക്കെ, ഭാഷ വേണ്ടതു പോലെ ഉപയോഗിച്ചില്ലെങ്കില്‍ ആശയവിനിമയും തകരാറിലാകും, ഒരു ഭാഷക്ക് സര്‍വ്വനാശം വരണമെങ്കില്‍ ആ ഭാഷ സംസാരിക്കുന്ന അവസാനത്തെ വ്യക്തിയും മരിക്കണം, ലോകത്തില്‍ 7000-ത്തില്‍ പരം ഭാഷകളുണ്ടെങ്കിലും 650 എണ്ണം മത്രമെ ജീവല്‍ ഭാഷയായി നിലനില്‌ക്കുന്നുള്ളു, സായിപ്പിനെ മലയാളം പഠിപ്പിക്കണം എന്നൊക്കെ ഡോ. ജോയ് റ്റി. കുഞ്ഞാപ്പു പ്രസ്‌താവിച്ചു. ഡോ. ഏ. കെ. ബി. പിള്ള മൗലിക ഗ്രന്ഥങ്ങള്‍ രചിക്കുകയും ആ ഗ്രന്ഥങ്ങളിലൂടെ ജീവിക്കുകയും ചെയ്യുന്നു, അതാണ് അറിവിന്റെ മാനദണ്ഡം എന്നും ആദ്ദേഹം അഭിപ്രയപ്പെട്ടു. വാക്കുകള്‍ക്ക് അര്‍ത്ഥവ്യത്യാസം വരുന്ന പരിണാമം നിരവധി ഉദാഹരണങ്ങള്‍ നിരത്തി വെച്ചുകൊണ്ട് ഡോ. എന്‍. പി. ഷീല എഴുതിയ പ്രബന്ധം രാജൂ തോമസ് വായിച്ചു.ഭാഷയുടെ വികാസത്തിന് നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനും അമേരിക്കയിലെ മലയാളം സ്‌കൂളുകളിലെ പാഠ്യപദ്ധതിക്കും മാറ്റം വരുത്തണമെന്നും വിദേശത്തേക്ക് കയറ്റി അയക്കാനുള്ള വില്‌പന ചരക്കുകളെ സൃഷ്ടിക്കുക എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാക്കുമ്പോള്‍ ഇംഗ്ലീഷ് പഠനം അനിവാര്യമായിത്തീരുന്നു എന്നും ജെ. മാത}സ് അഭിപ്രായപ്പെട്ടു.ഭാഷയും സാഹിത്യവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിലൂടെ ഭാഷ വളരും. സാഹിത്യ കൃതികളുടെ അഭാവം ഭാഷയുടെ വളര്‍ച്ചയെ ബാധിക്കുന്നതാണ്. സാഹിത്യം ഭാവനയില്‍ നിന്നാണെങ്കില്‍ അതിന്റെ പണിയായുധം ഭാഷയാണെന്നതാണ് ഭാഷയുടെ സാഹിത്യത്തിലെ പ്രാധാന്യമെന്നും പഠനവും ഉപയോഗവുമാണ് ഭാഷയെ വികസിപ്പിക്കുന്നതെന്നും ജെ. വേറ്റം പറഞ്ഞു. ഭാഷയുടെ വളര്‍ച്ചയുടെ അടിസ്ഥാനം ശാസ്‌ത്രമാണ്, ഭാഷ വരും തലമുറയിലേക്ക് പകര്‌ന്നു കൊടുക്കേണ്ടത് അനിവാര്യമാണ്, ചിലപ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കേണ്ടിവരുമെന്ന് ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ഭാഷ പദസമൃദ്ധമാണെന്നും, അനിയന്‍, ജ്യേഷ്‌ഠന്‍, അമ്മാവന്‍ തുടങ്ങിയ ബന്ധങ്ങള്‍ സൂചിപ്പിക്കാന്‍ തക്ക വാക്കുകള്‍?നമ്മുടെ ഭാഷയിലുള്ളതുപോലെ മറ്റുഭാഷകളില്‍ ഇല്ലെന്നും സാനി അംബൂക്കന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ചോദ്യങ്ങള്‍ക്ക് ഡോ. ഏ. കെ. ബി. പിള്ള മറുപടി പ്രസംഗത്തില്‍ ഉചിതമായ ഉത്തരം നല്‍കി.
Comments