ന്യൂജേഴ്‌സി, ഈയിടെ ഇന്ത്യയിലെ ഭുവനേശ്വറിലുള്ള റ്റി.സി.എസ്.കമ്പനിയില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായി നല്ല നിലയില്‍ ജോലി നോക്കിയിരുന്ന ഒരു മലയാളി യുവാവ് അവിടെ നിന്നും പ്രൊമോഷന്‍ കിട്ടി ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റീജിയണല്‍ ഓഫീസിലേയ്‌ക്ക് വരുകയുണ്ടായി. അമേരിക്കയിലെത്തി മൂന്ന് ആഴ്‌ച തികയുന്നതിനുമുമ്പ് ആ ചെറുപ്പക്കാരന്‍ ജയിലില്‍ അകപ്പെട്ട സംഭവം ഇംഗ്ലീഷ് ന്യൂസുകളിലൂടെ മലയാളികളില്‍ ചിലരെങ്കിലും കണ്ടുകാണുമല്ലോ ?
ജയിലില്‍ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ട മകനെ ഏതെങ്കിലും വിധത്തില്‍ ഒന്നും പോയിക്കണ്ട് അവന്റെ അവസ്ഥ മനസ്സിലാക്കുകയും, ഏതെങ്കിലും വിധേന ഒരു വക്കീലിനെ കൊണ്ട് കേസ് കൈകാര്യം ചെയ്യിച്ച് തങ്ങളുടെ മകനെ ഇന്ത്യയിലേക്കുള്ള തിരിച്ചയയ്‌ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന അപേക്ഷയുമായി സജിന്‍ എന്ന പ്രസ്‌തുത യുവാവിന്റെ മാതാപിതാക്കള്‍ ജെസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) യുടെ ഭാരവാഹികളെ ഇന്ത്യയില്‍ നിന്നും ബന്ധപ്പെടുകയുണ്ടായി.
അതനുസരിച്ച് പ്രസ്‌തുത ചെറുപ്പക്കാരനെ പോയികണ്ട് സത്യാവസ്ഥ മനസ്സിലാക്കുന്നതിന് ജെ.എഫ്.എയുടെ ഭാരവാഹികള്‍ തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ താമസക്കാരനായ ജെ.എഫ്.എയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരും, ന്യൂജേഴ്‌സിയില്‍ താമസക്കാരനായ അനില്‍ പുത്തന്‍ചിറയും ഒക്‌ടോബര്‍ 9ന് ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള പസ്സായിക് കൗണ്ടി ജയിലില്‍ പോയി വീഡിയോകോണ്‍ഫറന്‍സിലൂടെ സജിനെ ബന്ധപ്പെട്ടു നിജസ്ഥിതികള്‍ മനസ്സിലാക്കി.
റൈക്കേഴ്‌സ് ഐലന്റിലെ ജയിലുകളിലും, മന്‍ഹാട്ടനിലെ ഫെഡറല്‍ പ്രിസണിലും, ന്യൂയോര്‍ക്കിലെ അപ്പ് സ്‌റ്റേറ്റിലുള്ള ജയിലുകളിലും നിരവധി പ്രാവശ്യം തടവുകാരെ സന്ദര്‍ശനം നടത്തി പരിചയമുള്ള ഈ ലേഖകന് പസ്സായിക് കൗണ്ടി ജയിലിലെ തടവുകാരെ സന്ദര്‍ശിക്കാനുള്ള സംവിധാനങ്ങള്‍ തികച്ചും വ്യത്യസ്ഥമായി തോന്നി. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 12.30 വരെ. ടവറും അരമണിക്കൂര്‍ മാത്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാത്രമേ ഇവിടെ തടവുകാരുമായി ബന്ധപ്പെടാന്‍ അനുവാദമുള്ളൂ. അരമണിക്കൂറിന് 12 ഡോളര്‍ എന്ന കണക്കില്‍ പണം മുന്‍കൂട്ടി അടച്ചിരിക്കണം. ഏതു വിധത്തിലും പണമുണ്ടാക്കുക എന്നുള്ളതാണ് ലക്ഷ്യം.അമേരിക്കയില്‍ ജയിലുകള്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ബിസിനസ്സ് ആണെന്നുള്ള സത്യം ഇവിടെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ .
കൃത്യസമയത്തിനുമുമ്പ് തന്നെ സന്ദര്‍ശകര്‍ക്കുവേണ്ടിയുള്ള റിസപ്‌ഷനില്‍ ഞാനും അനില്‍ പുത്തന്‍ചിറയും എത്തി ഞങ്ങളുടെ ഐ.ഡി.കൊടുത്ത് ചെക്ക് ഇന്‍ ചെയ്‌തു. റിസപ്‌ഷനിലുള്ള ഒരു ഓഫീസര്‍ ഞങ്ങളുടെ ഫോട്ടോയും എടുത്തു. മറ്റ് ജയിലുകളിലെ പോലെ പാന്റ്‌സ് ഈരേണ്ടഗതികേട് ഇവിടെ ഉണ്ടായില്ല. ഞങ്ങളുടെ നമ്പര്‍ 5 ആയിരുന്നു. ആ നമ്പറിലുള്ള കൗണ്ടറില്‍ ഒരു ടി.വി.വെച്ചിട്ടുണ്ട്. കൃത്യം 12 ആയപ്പോള്‍ സ്‌ക്രീന്‍ ഓണ്‍ ആയി. സജിനും ഞങ്ങളും പരസ്‌പരം പരിചയപ്പെട്ടു. മരുഭൂമിയിലെ വേഴാമ്പലിന് മഴ കിട്ടുമ്പോഴുള്ള അനുഭൂതി ആയിരുന്നു സജിന്.
എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ ആരാഞ്ഞു. ചാറ്റക്‌സ് എന്ന ചാറ്റിംഗിലൂടെ ഒരു അമേരിക്കന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടുവെന്നും, അവള്‍ തന്നെ വീട്ടിലേയ്‌ക്കു ക്ഷണിച്ചു എന്നും, നാട്ടില്‍ എത്തി ജോലിയില്‍ കയറുന്നതിനുമുമ്പ് ഒരു ഫ്രണ്ട്‌ഷിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, അല്ലാതെ മറ്റ് ദുരുദ്ദേശമൊന്നും ഇല്ലായിരുന്നെന്നും ആ ചെറുപ്പക്കാരന്‍ പറഞ്ഞു. കാഴ്‌ചയ്‌ക്ക് 20 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ആയിരുന്നെന്നും, അവര്‍ ചാറ്റിങ്ങില്‍ പലകാര്യങ്ങളും ചര്‍ച്ച ചെയ്‌തിരുന്നുവെന്നും ഒടുവില്‍ വീട്ടിലേയ്‌ക്കു വരേണ്ട വഴിയും അവള്‍ പറഞ്ഞു കൊടുത്തുവത്രേ. അങ്ങിനെ ട്രയിനും, ബസും കയറി സെപ്‌റ്റംബര്‍ 22 ന് പകല്‍ 1 മണിക്ക് ആ വെള്ളക്കാരിയുടെ വീട്ടിലെത്തി. അവള്‍ വാതില്‍ തുറന്നു കൊടുത്ത് ഇന്ത്യയില്‍ നിന്നും എത്തിയ ചെറുപ്പക്കാരനെ ആലിംഗനം ചെയ്‌തു.
താമസിയാതെ, പോലീസ് വീട് വളഞ്ഞ് ചെറുപ്പക്കാരനെ അറസ്‌ററു ചെയ്‌തു ലോക്കപ്പിലുമാക്കി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്റര്‍നെറ്റിലൂടെ വശീകരിച്ച് ലൈംഗിക തൃഷ്‌ണയോടെ അവളെ തന്റെ ഇഷ്ടത്തിന് വഴങ്ങാന്‍ നിര്‍ബ്ബന്ധിക്കുകയും, ബലമായി അവളെ പിടിക്കുകയും , അങ്ങിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുള്ള രീതിയില്‍ വലിയ ഒരു കുറ്റമാണ് സജിന്‍ എന്ന ചെറുപ്പക്കാരന്റെ മേല്‍ ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കെണിയില്‍ ഇതിനുമുമ്പും നിരവധി ഇന്ത്യക്കാര്‍ കുടുങ്ങുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട് എന്നുള്ളത് ഒരു പരമസത്യമാണ്.
ഇവിടെ മാരകമായ ഒരു കുറ്റം സജിന്‍ ചെയ്‌തുവെന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ല. അന്യനാട്ടിലെത്തിയ ഒരു ചെറുപ്പക്കാരന്‍ തനിക്കു കൂട്ടിന് ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചു. അതു സ്വാഭാവികം മാത്രം. അതേസമയം അമേരിക്കയിലെമ്പാടും ദിവസവും നടക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ മനുഷ്യമനസ്സാക്ഷിയെപ്പോലും ഞെട്ടിക്കുന്നവയാണെന്നു കാണാന്‍ കഴിയും. എത്രയോ പെണ്‍കുട്ടികളെ കാമഭ്രാന്തന്മാര്‍ മൃഗീയമായി ബലാല്‍സംഗം ചെയ്‌തശേഷം അവരുടെ ശവങ്ങള്‍ പോലും കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ വിജനപ്രദേശങ്ങളിലും, പുഴകളിലും തള്ളിക്കളയുന്ന സംഭവങ്ങളും, ഇത്തരക്കാര്‍ നിയമത്തിന്റെ പിടിയില്‍ പോലും പെടാതെ രക്ഷപ്പെട്ടു നടക്കുന്നതുമായ വാര്‍ത്തകള്‍ നാം ദിവസവും വാര്‍ത്തകളിലൂടെ കാണാറുണ്ടല്ലോ. എത്രയോ മലയാളി പെണ്‍കുട്ടികളെ ഇത്തരക്കാരായ കശ്‌മലന്മാര്‍ ബലാല്‍സംഗം ചെയ്‌ത് നശിപ്പിച്ചിട്ടുണ്ട്.ഇതിനെയൊക്കെ ചോദ്യം ചെയ്യാനോ ഇവയ്‌ക്കെതിരെ ശബ്ദിക്കാനോ ആരും തയ്യാറായി കണ്ടിട്ടില്ല.
ഏതായാലും ചാറ്റിംഗില്‍ പോകാറുള്ള മലയാളികള്‍ക്ക് സജിന്‍ സുരേഷിന്റെ അനുഭവം ഒരു പാഠമായിത്തീരട്ടെ എന്നു ഞങ്ങള്‍ ആശിക്കുന്നു. ചാറ്റിംഗില്‍ കയറുമ്പോള്‍ സൂക്ഷിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
സജിനെ സഹായിക്കാനോ, ആ ചെറുപ്പക്കാരന് ആശ്വാസം പകര്‍ന്ന് കൊടുക്കാനോ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
തോമസ് കൂവള്ളൂര്‍ : 9144095772
അനില്‍ പുത്തന്‍ചിറ : 7323196001
ചെറിയാന്‍ ജേക്കബ് : 8476879909
രാജ് സദാനന്ദന്‍ : 7323096213
Comments